Рет қаралды 102,988
സുൽഫത്ത് മൊയ്തീന്റെ എടവനക്കാട് അണിയൽ കാട്ടുപറമ്പിൽ വീട്ടിലേക്ക് ചെന്നാൽ ആരും ഒന്ന് അത്ഭുതപ്പെട്ടു പോകും. ടെറസും ഒരേക്കർ ഭൂമിയും മൊത്തം കൃഷിമയം. 2019- 20 വർഷത്തെ മികച്ച മട്ടുപ്പാവ് കർഷകയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ സുൽഫത്ത് 27 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച കൃഷി ഏറെ ഔഷധഗുണമുള്ള പൊന്നാങ്കണ്ണി ചീരയിൽ എത്തി നിൽക്കുന്നു. 24 വർഷമായി സുൽഫത്ത് മട്ടുപാവ് കൃഷി ആരംഭിച്ചിട്ട്. പാവൽ, പടവലം, തക്കാളി, വെണ്ട തുടങ്ങി 150 ഓളം ഇനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. അലങ്കാരച്ചെടികൾ, അലങ്കാരമത്സ്യങ്ങൾ, ആട്, കോഴി എന്നിവയെയും വളർത്തുന്നുണ്ട്. ആവശ്യക്കാർ കൂടുതൽ പൊന്നാങ്കണ്ണി ചീരയ്ക്കാണ്.
പൊന്നിൻ ഗുണം പൊന്നാങ്കണ്ണി
ജില്ലയ്ക്ക് അകത്തും പുറത്തും നിന്ന് ആളുകൾ ചോദിച്ച് വരുന്നത് പൊന്നാങ്കണ്ണി ചീരയാണ്. അധികം ഉയരം വെക്കാത്ത ഈ ചീര കാഴ്ചശക്തി വർദ്ധിപ്പിക്കാനും മൂലക്കുരു ഭേദമാകാനും ഉത്തമമാണ്. മൂന്ന് വർഷമായി സുൽഫത്ത് ഇതിന്റെ ഉത്പാദനം ആരംഭിച്ചിട്ട്. വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ സൗകര്യമില്ലാത്തവർക്ക് ഉപകരിക്കുന്ന രീതിയിൽ വീടിന്റെ ചുമരിലോ ഗേറ്റിലോ ചുറ്റുമതിലിലോ ഇരുമ്പിന്റെ നെറ്റും ആംഗ്ലയറും ഉപയോഗിച്ച് രൂപപ്പെടുത്തുന്ന വെർട്ടിക്കൽ ഗാർഡനാണ് ചീരകൃഷിക്കായി വിഭാവനം ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം 1500ഓളം പേർ സുൽഫത്തിൽ നിന്നും പൊന്നാങ്കണ്ണി ചീര വാങ്ങിയിട്ടുണ്ട്. കിലോയ്ക്ക് 5000 രൂപയാണ് വില. 48 ദിവസം കൃത്യമായി പൊന്നാങ്കണ്ണി ചീര കഴിച്ചാലേ ഗുണമുണ്ടാകൂ. 48 ദിവസത്തേക്കുള്ള ഒരു കെട്ട് ചീര 500 രൂപയ്ക്കാണ് സുൽഫത്ത് വില്പന നടത്തുന്നത്. അഞ്ച് ലക്ഷം രൂപയുടെ ചീരയാണ് അഞ്ച് മാസം കൊണ്ട് വിറ്റത്. ഇതിന് പുറമെ തെെ വില്പനയുമുണ്ട്. മറ്റു സംസ്ഥാനത്തേക്കും തെെ കയറ്റി അയക്കുന്നുണ്ട്. ഒരു തെെക്ക് 30 രൂപയാണ് വില. ചീര കൃഷി ആരംഭിച്ചതിന് ശേഷം മാസം കുറഞ്ഞ് 50,000 രൂപയുടെ വരുമാനം സുൽഫത്തിന് ലഭിക്കുന്നു.