Рет қаралды 141
അകലങ്ങളിലേക്ക് ആട്ടിയോടിക്കപ്പെടുന്നവർ
- സുരേഷ് കോടൂർ
പ്രസിദ്ധ കഥാകൃത്ത്
ശ്രീ.അശോക൯ ചരുവിലിന്‍റെ
‘തലകുത്തിമറിഞ്ഞ് കളിക്കുന്ന മൂന്നു വൃദ്ധന്മാർ’
എന്ന കഥയെ അധികരിച്ചുള്ള ഒരു രാഷ്ട്രീയ സാഹിത്യ വിചാരം.
നാം ഇതുവരെ അറിഞ്ഞ മതേതര സ്വതന്ത്ര ഇന്ത്യ നമ്മുടെ കണ്മുന്നിൽ തന്നെ ഇല്ലാതെയാവുന്നു എന്ന വേദനിപ്പിക്കുന്ന വർത്തമാനാവസ്ഥയുടെ നേർസാക്ഷ്യവും, അത് എന്നന്നേക്കുമായി നമുക്ക് നഷ്ടപ്പെടുന്നതിനു മുന്‍പ് രക്ഷിച്ചെടുക്കാനുള്ള പോരാട്ടങ്ങള്‍ക്കായി ആളൊഴിഞ്ഞ് തുടങ്ങിയിരിക്കുന്ന പൊതു ഇടങ്ങളിലേക്ക് ആളെക്കൂട്ടാനുള്ള സർഗാത്മകമായ നിലവിളിയുമാണ് ശ്രീ.അശോക൯ ചരുവിലിന്‍റെ ‘തലകുത്തിമറിഞ്ഞ് കളിക്കുന്ന മൂന്നു വൃദ്ധന്മാർ’ എന്ന കഥ. തലകുത്തിമറിഞ്ഞുള്ള ആ നിലവിളി ഹൃദയം കൊണ്ട് കേൾക്കാനും, പ്രതിരോധം തീർക്കാനുള്ള പോരാട്ടത്തിൽ കൂട്ടത്തിൽ ആളായി ചേരാനുമാണ് ഈ കഥ വായനക്കാരനോട് ആവശ്യപ്പെടുന്നത്.
ഒരു മുസ്ലീം ആയി ജീവിതം നയിക്കുക എന്നത് ഏറ്റവും പ്രയാസകരമാക്കുന്ന സാമൂഹ്യാവസ്ഥയും പൊതുസാമൂഹ്യബോധവും ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയം കൈവരിച്ചു കഴിഞ്ഞിട്ടുള്ള ഒരു വർത്തമാനത്തിലാണ് നമ്മുടെ രാജ്യം ഇന്ന്. എന്തുകൊണ്ടാണ് ബീരാന്റെ മക്കൾക്ക് സമൂഹത്തിൽ നിന്ന് ഉൾവലിയേണ്ടിവന്ന ഒരു സാഹചര്യം ഉണ്ടായിരിക്കുന്നത് എന്നതാണ് കഥ അന്വേഷിക്കുന്നത്. എങ്ങനെയാണ് അവര്‍ ആത്മാവിഷ്കാരത്തിന് സ്വാതന്ത്ര്യമില്ലാത്ത ജനതയായി തടവിലാക്കപ്പെട്ടിരിക്കുന്നത് എന്നതാണ് കഥ ഉയർത്തുന്ന ചോദ്യം.