Рет қаралды 73
മണലില്‍ തലപൂഴ്ത്തി നിൽക്കുന്ന ഒട്ടകപക്ഷിയെന്ന് കോടതിക്ക് പോലും നിശിതമായി വിമർശിക്കേണ്ടിവന്ന അമ്പേ പരാജയപ്പെട്ട ഒരു ഭരണകൂടം തങ്ങൾക്കെതിരെ ആളിക്കത്തുന്ന ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാ൯ ഒരു വഴിയേ ഇപ്പോൾ കാണുന്നുള്ളൂ. സത്യം വിളിച്ചു പറയുന്നവരുടെ നാവരിയുക. ചൂണ്ടുന്ന വിരലുകളെ അറുത്തുമാറ്റുക. അങ്ങനെ തങ്ങൾക്ക് നേരെ പൊങ്ങുന്ന ശബ്ദങ്ങളെ ഗളച്ഛേദം ചെയ്യാനുള്ള വഴികൾ തിരയുന്ന സർക്കാരിന്റെ ആയുധപ്പുരയിൽ നിന്നുയിർകൊണ്ട പുത്ത൯ ചക്രായുധമാണ് പുതിയ ഐ.ടി.നിയമം. സർക്കാരിനെതിരെ പതഞ്ഞു പൊങ്ങുന്ന ജനകീയ രോഷത്തിന് വളരെ ഫലപ്രദമായ ഒരു വേദിയാകുന്നുണ്ട് ഈ നാളുകളിൽ സാമൂഹ്യമാദ്ധ്യമങ്ങൾ. മുഖ്യധാരാ മാദ്ധ്യമങ്ങളിൽ ഭൂരിപക്ഷത്തിനേയും വിലക്കെടുത്ത ഭരണകൂടത്തിന് ഇപ്പോൾ തലവേദന സൃഷ്ടിക്കുന്നത് സാമൂഹ്യ മാദ്ധ്യമങ്ങളിലെ ഈ ജനകീയത തന്നെയാണ്. അതുകൊണ്ടാണ് ഇപ്പോൾ ആ ഇല്ലം തന്നെ ചുട്ടുകളയാമെന്ന വ്യാമോഹവുമായി പുതിയ ചട്ടങ്ങളും കൂച്ചുവിലങ്ങുകളുമായി സർക്കാർ സാമൂഹ്യമാദ്ധ്യമങ്ങൾക്കെതിരെ യുദ്ധത്തിനിറങ്ങിയിരിക്കുന്നത്.
ഇവിടെ തോൽക്കുന്നത് ജനങ്ങളും ജനാധിപത്യവുമാണ്. യഥാർത്ഥത്തിൽ ഭരണകൂടത്തിന്റെ യുദ്ധം കമ്പനികളോടല്ല, മറിച്ച് ജനങ്ങളോടാണ്. കമ്പനികൾ ഈ യുദ്ധത്തിൽ വെറും പ്രോക്സികളാണ്. നഷ്ടപ്പെടാനുള്ളത് കമ്പനികൾക്കല്ല മറിച്ച് സ്വതന്ത്രമായ അഭിപ്രായങ്ങളും അധികാരത്തിനെതിരെയുള്ള വിമർശനങ്ങളും പ്രകടിപ്പിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾക്കാണ് മുറിവേൽക്കുന്നത്. ആ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സമരമാണ് പുതിയ ഐ.ടി.നിയമത്തിനെതിരെയുള്ള പ്രതിഷേധം.